2014, ജൂലൈ 17, വ്യാഴാഴ്‌ച

ഒരു വണ്‍വേയാത്രയുടെ തിരുനോവുകള്‍

ഒരു എയ്ത്തുനക്ഷത്രപ്പൊലിയുടെ
ദൂരത്തെയും അപ്രതിരോധ്യതയെയും
കാലത്തെയും മടക്കമില്ലായ്മയെയും
കുറിച്ചെനിക്കറിയാം.
അതിനുശേഷം,
അതിന്റെ ആകാശം ഇരുളായിരിക്കും.
ആ നക്ഷത്രവീഴ്ചയുടെ ദിശാനീളസമയമിടം
എന്നേക്കുമായായിരുൾശൂന്യതയിൽ,
ദുഖ:ഭരിതമായൊരു മൗനത്തിന്റെ,
അദൃശ്യമായ ഒപ്പായിക്കിടക്കും.

ഒരു ചില്ലയിലുരുമ്മിയിരുന്ന
രണ്ട്‌ അപ്പൂപ്പൻതാടിമരവിത്തുകളുടെ
ഘനസാന്ദ്രതകളെ തോൽപ്പിച്ച,
നിറവും ഭാരവും രുചിയുമില്ലാത്ത
നേർത്തു വെളുത്ത രോമങ്ങളെയും
എനിക്കു തിരിച്ചറിയാം.
ചില്ലയും ഞെടുപ്പുകളും
സ്പർശ്ശവും സാമീപ്യവും,
ഹൃദയങ്ങൾപോലെ ഘനംതൂങ്ങിയ,
കാറ്റിൽ പരസ്പരം നഷ്ടമായ വിത്തുകളുടെ,
വിസ്മൃതിപ്പെടാത്ത മറവികളാകും.

 പുഴ കെട്ടിക്കിടക്കുകയും
തിരിച്ചൊഴുകുകയുമില്ല,
എന്നും അറിയാം.
എങ്കിലും,
ഒരുവേള പുഴയേ!